വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ദീർഘകാല രോഗങ്ങൾ ഇനി വീസ നിഷേധിക്കാനുള്ള കാരണങ്ങളായി പരിഗണിക്കാം.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശം അനുസരിച്ച് അത്തരം രോഗാവസ്ഥകളുള്ള വിദേശ പൗരന്മാർ ഭാവിയിൽ പൊതുചാർജായി മാറാനുള്ള സാധ്യതയുണ്ടെന്ന നിലപാടിലാണ് അധികാരികൾ. ഇത് യുഎസിന്റെ ആരോഗ്യ വിഭവങ്ങൾക്ക് അധികഭാരമാകുമെന്ന് ഭരണകൂടം വാദിക്കുന്നു.
മുമ്പ് പ്രധാനമായും സാംക്രമിക രോഗങ്ങൾക്കും വാക്സിനേഷൻ ചരിത്രത്തിനുമായിരുന്നു വീസ സ്ക്രീനിംഗ്. എന്നാൽ പുതിയ നയം ശ്വസന, ഉപാപചയ, നാഡീ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ കൂടുതൽ രോഗാവസ്ഥകളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുന്നു.
അപേക്ഷകർക്ക് അവരുടെ രോഗചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക ശേഷി തെളിയിക്കേണ്ടതുണ്ടെന്നും കുടുംബാംഗങ്ങളുടെ ആരോഗ്യാവസ്ഥയും വിലയിരുത്തലിൽ ഉൾപ്പെടുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.